ജാതി
*****
ജാതി മരത്തിൽ നിന്നും ലഭിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ജാതിക്കയും ജാതിപത്രിയും.നല്ല വളക്കൂറുള്ള മണ്ണിൽ ജാതിമരം നൂറിലധികം വർഷം ആദായകരമായി കയ്ഫലം തരുന്നു.ദക്ഷിണേഷ്യൻ ജൈവമണ്ഡലത്തിൽ കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ജാതി.ലോകത്തിൽ എല്ലായിടങ്ങളിലും ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങളാണ് ജാതിമരത്തിൽ നിന്നും ലഭിക്കുന്ന ജാതിക്കായും ജാതി പത്രിയും. ജാതിക്കയും ജാതിപത്രിയും ജാതിക്കയുടെ പുറന്തോടുമാണ് ജാതിമരത്തിൽ നിന്നും ലഭിക്കുന്ന ആദായകരമായ ഭാഗങ്ങൾ. ജാതിക്കയിൽ നിന്നും ജാതിയെണ്ണ /തൈലം, ജാതിവെണ്ണ, ജാതി സത്ത്, ജാതിപ്പൊടി, ഒളിയോറെസിൻ എന്നീ ഉത്പന്നങ്ങളും, ജാതിപത്രി വാറ്റി തൈലവും കറിക്കൂട്ടുകൾക്ക് ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനവും ആയി ഉപയോഗിക്കുന്നു. ജാതിക്കയുടെ പുറന്തോട് അച്ചാർ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നു. ബേക്കറിയിലെ ആഹാരസാധനങ്ങളുടെ നിർമ്മാണത്തിൽ മണവും രുചിയും കൂട്ടുന്നതിനും ഉപയോഗിക്കപ്പെടുന്നു.
ജാതിപത്രിയിൽ നിന്ന് ടിഷ്യു കൾച്ചർ വിദ്യ ഉപയോഗിച്ച് വീണ്ടും ജാതി പത്രി ഉത്പാദിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന പത്രിക്ക് ഗുണമേന്മ ഒട്ടും കുറവല്ല.വളരെയധികം തണൽ ആവശ്യമുള്ള സസ്യമാണ് ജാതി. അതിനാൽ തനിവിളയെക്കാൾ മിശ്രവിളയായിട്ടാണ് കേരളത്തിൽ പൊതുവേ ജാതി കൃഷി ചെയ്യുന്നത്. ഏകദേശം 20 മീറ്ററിൽ കൂടുതൽ പൊക്കത്തിൽ വളരുന്ന സസ്യമാണ് ജാതി. ഈ ചെടിയുടെ പ്രധാന സവിശേഷത ഇതിൽ ആൺ മരവും പെൺ മരവും വെവ്വേറെയാണ് കാണപ്പെടുന്നത്. ഇതിൽ ആൺ ചെടികൾക്ക് കായ് ഫലം ഇല്ല. പെൺ മരമാണ് ആൺ മരത്തിൽ നിന്നും പരാഗണം വഴി ഫലം തരുന്നത്.നല്ലതുപോലെ വിളഞ്ഞ കായകളിൽ നിന്നും മാത്രമേ ഗുണനിലവാരമുള്ള കായും പത്രിയും ലഭ്യമാകുന്നുള്ളൂ. വിളഞ്ഞ കായകൾ പറിച്ചെടുത്തതിനുശേഷം കായ് പൊതിഞ്ഞിരിക്കുന്ന മാംസളമായ പുറന്തോട് നീക്കം ചെയ്തതിനുശേഷം കൈ കൊണ്ട് വിത്തിൽ നിന്നും പത്രി വേർപെടുത്തിയെടുക്കുന്നു. രണ്ടും വെവ്വേറെ ഉണക്കി സംരക്ഷിക്കുന്നു.വിത്ത്, ജാതിപത്രി എന്നിവയാണ് ഔഷധ യോഗ്യമായ ഭാഗം.
തണ്ണി മത്തൻ
************
തണ്ണി മത്തൻ വേനൽക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരമേറിയതാണ്.ഇതൊരു വെള്ളരി വർഗ വിളയാണ്.ചൂടുള്ള കാലാവസ്ഥയിൽ വളരെയധികം ഉപയോഗിക്കുന്ന ഒരു ഫലമാണിത്.മലബർ ഭാഗങ്ങളിൽ വത്തക്ക എന്നറിയപ്പെടുന്ന തണ്ണിമത്തൻ വേനൽക്കലത്തിന്റെ ആരംഭത്തോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ ഇറക്കുമതി ചെയ്യപ്പെടുന്നു. ചെങ്കുമ്മട്ടി, കുമ്മട്ടി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.തണ്ണിമത്തന്റെ ജന്മ ദേശം ആഫ്രിക്കയാണ്.ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം തന്നെ ഈ വിള വ്യാപകമായി കൃഷി ചെയ്തു വരുന്നു. വിളഞ്ഞ തണ്ണിമത്തന്റെ ഉള്ളിലുള്ള മാംസളമായ ഭാഗമാണ് ഭക്ഷണമായി ഉപയോഗിക്കുന്നത്.മറ്റു വെള്ളരി വർഗ്ഗ വിളകളെ അപേക്ഷിച്ച് തണ്ണിമത്തനിൽ ഇരുമ്പിന്റെ അംശം കൂടുതലാണ്. തണ്ണിമത്തന്റെ നീര് നല്ലൊരു ദാഹശമനി കൂടിയാണ്.
ഇന്ത്യയിൽ വളരെ തണുപ്പുള്ള പ്രദേശങ്ങളിലൊഴികെ എല്ലായിടത്തും തണ്ണി മത്തൻ കൃഷി ചെയ്തു വരുന്നു.അന്തരീക്ഷത്തിലെ ഈർപ്പവും; മഴയും കുറഞ്ഞ രീതിയിലുള്ള വരണ്ട കാലാവസ്ഥയുമാണ് തണ്ണിമത്തന്റെ കൃഷിക്ക് അനുകൂള ഘടകങ്ങൾ. കേരളത്തിൽ ഡിസംബർ മുതൽ മാർച്ചുവരെയുള്ള സമയമാണ് കൃഷിക്ക് അനുയോജ്യം. കായ്ക്കുന്ന സമയത്ത് കിട്ടുന്ന മഴ തണ്ണിമത്തന്റെ ഗുണവും മധുരവും കുറയ്ക്കാൻ ഇടയാക്കുന്ന ഘടകങ്ങളാണ്.